കണ്ണൂർ: കണ്ണൂർ നഗരത്തിൽ കടകളിൽ വ്യാപക മോഷണം. പ്രസ് ക്ലബ് റോഡിലെ കടകളിലും പയ്യാന്പലത്തെ ഹോട്ടലിലുമാണ് കവർച്ച നടന്നത്. പയ്യാന്പലം സംഗീത ടാക്കീസിനടുത്ത ഹോട്ടലിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്നു. പയ്യാമ്പലം റെഡ്ക്രോസ് റോഡിലെ വൈൽഡ് കഫേ എന്ന ഷോപ്പിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കാഷ് കൗണ്ടറും ടിപ് ബോക്സും പൊളിച്ചാണ് 1,02,000 രൂപ കവർന്നത്. മാസ്ക് ധരിച്ച് സ്ഥാപനത്തിലെത്തിയ മോഷ്ടാവ് പിറകുവശത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ചാണ് മുൻവശത്തെ വാതിൽ തകർത്തത്.
തുടർന്ന് മോഷണം നടത്തിയ കള്ളൻ മുൻവശം വഴി ഇറങ്ങി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ടൗൺ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 29 നും ഇതേ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് കാൽലക്ഷത്തോളം രൂപയായിരുന്നു മോഷണം പോയത്.
പ്രസ് ക്ലബ് റോഡിലെ ഏഴു കടകളിലാണ് മോഷണം നടന്നത്. കടകളുടെ മേൽക്കൂരയിലെ ഷീറ്റ് പൊളിച്ചും പൂട്ട് തകർത്തുമായിരുന്നു മോഷണം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വാച്ച്, മൊബൈൽ, തുണിത്തരങ്ങൾ, പച്ചക്കറി എന്നിവ വിൽക്കുന്ന കടകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലും ഈ കടകളിൽ ചിലതിൽ മോഷണം നടന്നിരുന്നു. ജനിൽകുമാറിന്റെ ഉടമസ്ഥയിലുള്ള വാച്ച് കടയിൽ നിന്ന് 3000 രൂപയും വാച്ചുകളും താജ് മൊബൈൽ ഷോപ്പിൽ നിന്ന് ഇയർഫോൺ, ചാർജർ എന്നിവയും ബാഗ് കടയിൽ നിന്ന് 2000 രൂപയും മറ്റൊരു കടയിൽ നിന്ന് 5000 രൂപയും മോഷണം പോയി. തുണിക്കടയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളൻ തുണികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
കൂത്തുപറമ്പ് സ്വദേശി സമീറിന്റെ റെഡിമെയ്ഡ് ഷോപ്പിൽ നിന്ന് തുണിത്തരങ്ങളും 500 രൂപയും മോഷണം പോയിട്ടുണ്ട്. കടകളിലെ മോഷണം വ്യാപാരികൾക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യപാരി വ്യവസായി സമിതി ഏരിയ ജോയിന്റ് സെക്രട്ടറി കെ.കെ. കുഞ്ഞ് കുഞ്ഞ് ആവശ്യപ്പെട്ടു.മോഷ്ടാവിനെ പിടികൂടാൻ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് കെ.വി. സലീം ആവശ്യപ്പെട്ടു.